പത്തനംതിട്ട അറവുശാലയിലെത്തിച്ച പശു പ്രസവിച്ചു. വിശദമായ പരിശോധനയില്ലാതെയാണ് മൃഗങ്ങളെ കൊണ്ടുവരുന്നതും കൊല്ലുന്നതുമെന്നാണ് പരാതി. അതേസമയം ഉടമ വളർത്തുന്നതിന് വേണ്ടി വാങ്ങിക്കൊണ്ടു വന്ന പശുവാണ് പ്രസവിച്ചതെന്നാണ് നഗരസഭയുടെ നിലപാട്.
കഴിഞ്ഞദിവസം മുണ്ടക്കയത്തു നിന്നും ഒരു ലോഡ് മാടുകളെ അറവുശാലയിൽ എത്തിച്ചിരുന്നു. അതിൽ അവശത തോന്നിയ പശുവിനെ സൂക്ഷിപ്പുകാർ മാറ്റിക്കെട്ടി തീറ്റയും വെള്ളവും കൊടുത്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പശു പ്രസവിക്കുകയായിരുന്നു. അറവുശാലയിലെത്തിക്കുന്ന കന്നുകാലികളെ നഗരസഭ ആരോഗ്യവിഭാഗം നൽകുന്ന കത്തുമുഖേന വെറ്ററിനറി ഡോക്ടർമാർ വിശദമായി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണു നിയമം. ഇത് പലപ്പോഴും പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
പരിശോധനയിൽ പിഴവില്ലെന്നും വളർത്താനായി വാങ്ങിയ പശുവിനെ അറവുശാലയ്ക്ക് സമീപം കെട്ടിയിടുക മാത്രമാണ് ഉടമ ചെയ്തതെന്നാണ് നഗരസഭയുടെ വിശദീകരണം.
പ്രസവിച്ച പശുവിനെ നഗരസഭ അധികൃതരെത്തി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. കൂട്ടത്തിലുണ്ടായിരുന്ന മുഴുവൻ പശുക്കളെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി