പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ സിപിഎം സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കാൻ കോൺഗ്രസ് ശ്രമം. രണ്ട് സ്വതന്ത്ര അംഗങ്ങൾ കോൺഗ്രസിനെ അനുകൂലിക്കാൻ തയാറെന്നാണ് സൂചന. അതേസമയം ബിജെപിയുമായി യാതൊരുവിധ സഹകരണവുമുണ്ടാകില്ലെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
ബിജെപിയാണ് മുഖ്യശത്രുവെന്ന് ആവർത്തിക്കുമ്പോഴും സിപിഎമ്മിനോട് വിരോധമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ബിജെപിയുടെ പിന്തുണയോടെ ഭരണത്തിലെത്താൻ ആരെങ്കിലും ശ്രമിച്ചാൽ അവർ കോൺഗ്രസുകാരായി തുടരില്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭരണം പിടിക്കാൻ കോൺഗ്രസ് സിപിഎം പിന്തുണ തേടിയതായിപ്പറയുന്നത്.
പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് സിപിഎമ്മിനെക്കാൾ താൽപര്യം അവിശ്വാസത്തെ അനുകൂലിച്ച ബിജെപി അംഗങ്ങളോടാണ്. എന്നാൽ ഡിസിസിയുടെ നിർദേശം കണക്കിലെടുത്ത് സ്വതന്ത്രരുടെ നിരുപാധിക പിന്തുണ ഉറപ്പാക്കി ഭരണം പിടിക്കുന്നതിനാണ് ശ്രമം.
പതിനാലംഗ ഭരണസമിതിയിൽ ഇടതുമുന്നണിയ്ക്ക് ആറും കോൺഗ്രസ് ബിജെപി കക്ഷികൾക്ക് നാലുവീതം അംഗങ്ങളുമാണുള്ളത്. ഭരണപരാജയമെന്ന് ആരോപിച്ച് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസാകുകയായിരുന്നു. ശ്രമിച്ചാൽ മൂന്ന് മുന്നണികൾക്കും ഭരണം പിടിക്കാമെന്നതിനാൽ നാരങ്ങാനത്ത് ചർച്ചകൾ സജീവമായിട്ടുണ്ട്.