പത്തനംതിട്ട നഗരസഭയുടെ അറവുശാല ശരിയായ രീതിയിൽ പ്രവർത്തിക്കുകയാണെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം. പ്രവർത്തനം ശരിയല്ലെങ്കിൽ അടച്ചുപൂട്ടണം. അറവുശാലയുടെ പ്രവർത്തനം സമീപത്തെ സ്കൂളിന്‍റെ പ്രവര്‍ത്തനത്തേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാതെയാണ് അറവുശാലയുടെ പ്രവർത്തനം. മാംസാവശിഷ്ടങ്ങളും രക്തവും അറവുശാലയോട് ചേർന്നൊഴുകുന്ന തോട്ടിൽ പതിക്കുന്നു. പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടുണ്ട്. അറവുശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലെന്നുമായിരുന്നു ഹൈക്കോടതിയിൽ സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. മാലിന്യ നിക്ഷേപത്തിന് സ്ഥാപിച്ച പ്ലാന്റ് പ്രവർത്തനരഹിതവും ടാങ്ക് പൊട്ടി ഒലിക്കുന്നതുമാണെന്ന് ആക്ഷേപമുണ്ട്. അറവുശാലയുടെ പ്രവർത്തനത്തിൽ ചില പോരായ്മകളുണ്ട്. യുദ്ധകാലിടിസ്ഥാനത്തിൽ ഇത് പരിഹരിക്കുമെന്ന് നഗരസഭാധ്യക്ഷ വ്യക്തമാക്കി.
ആധുനിക അറവുശാലകളില്ലാത്തിടത്ത് ഇറച്ചിക്കടകൾ നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. നിലവിലെ പോരായ്മ തുടർന്നാൽ പത്തനംതിട്ടയിലെ അറവുശാലയ്ക്ക് ഏറെ നാൾ പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.