ഗവി വനമേഖലയിലെ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പത്തനംതിട്ട ജില്ലാ കലക്ടറെത്തി. മൂഴിയാറിലെ ആദിവാസികളെയാണ് കലക്ടർ ആർ.ഗിരിജ ആദ്യദിനം നേരിൽക്കണ്ടത്. ഈയാഴ്ച തന്നെ ഗവിയിലെത്തി അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കലക്ടർ അറിയിച്ചു.
ഗവി മേഖലയിലെ പെൺകുട്ടികളുടെ പഠന പ്രതിസന്ധിയും ഊരുകളിലെ അടിസ്ഥാനസൗകര്യമില്ലായ്മയും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാർ ഏപ്രിൽ 6 നകം വിശദമായ റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഊരിലെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടിയു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂഴിയാറിൽ താമസിക്കുന്ന അൻപതിലധികം കുടുംബങ്ങളെ കലക്ടർ ആദ്യദിനം നേരിൽക്കണ്ടത്. അടുത്തയാഴ്ച ഉദ്യോഗസ്ഥർക്കൊപ്പം ഗവിയിലെത്തുമെന്നും കലക്ടർ അറിയിച്ചു.
കുട്ടികളുടെ പഠനത്തിനായി ഗവിയിൽ തന്നെ യുപി സ്കൂൾ വേണമെന്ന ആവശ്യം പരിശോധിക്കാൻ ജില്ലാ കലക്ടർ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സ്കൂൾ യാത്രയ്ക്ക് കൂടുതൽ വഹനസൗകര്യം. ആശുപത്രി സ്ഥാപിക്കൽ. ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ജില്ലാഭരണകൂടം മുൻഗണന നൽകിയിരിക്കുന്നത്.