സൈബർ കുറ്റകൃത്യങ്ങൾ തടയാനായി എത്തിക്കൽ ഹാക്കർയൂണിറ്റ് രണ്ടു വർഷത്തിനുള്ളിൽ പൂർണ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ നടപ്പാക്കുന്ന ഡിജിറ്റൽ പദ്ധതികൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിനെ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ.
സേനയിലെ ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 51000 പേർക്ക് സിം കാർഡുകൾ,ചിപ്പു പതിച്ച സ്മാർട് ഐ.ഡി കാർഡുകൾ,300 പ്രൊഫഷണലുകളെ ഉൾപ്പെടുത്തി എത്തിക്കൽ ഹാക്കർ യൂണിറ്റ്. സേവനങ്ങൾ ഡിജിറ്റലാക്കി ജനസൗഹൃദ നിലപാടിലേക്ക് മാറുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി-ഡാക്ക്,ബിഎസ്എൻഎൽ,ഐ.എം.ജി ,പൊലീസ് സംയുക്ത സഹകരണമാണ് ഡിജിറ്റൽ പദ്ധതികൾ. ഡിജിറ്റൽ പദ്ധതികളെ ഡിജിപി ലോക്നാഥ് ബഹ്റ പരിചയപ്പെടുത്തി.