കൊടുംതണുപ്പിൽ ഉടുതുണിക്കു മറുതുണിയില്ലാതെ തണുത്തു വിറച്ച് കാട്ടിൽ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങുന്ന അമ്മയും കുഞ്ഞും. രാത്രിയിലെ കൂരിരുട്ടിൽ ഇവർക്കു തുണ കാടറിയാവുന്ന വളർത്തു നായ്ക്കൾ മാത്രം.പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനു സമീപം റോഡിനോടു ചേർന്നു വനത്തിൽ കഴിയുന്ന ജാനിയും (19), മകൻ അഭിഷേകുമാണ് (അഞ്ച്) അതീവ ദുരിതത്തിൽ കഴിയുന്നത്.ജാനിയുടെ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം. ആ സ്ത്രീയിൽ അയാൾക്ക് അഞ്ചു മക്കളുണ്ട്. ജാനിയെ കാണാൻ എത്തുന്നതു വളരെ അപൂർവമാണ്.
ഇവരുടെ ഊരിനു മുൻപിൽ കാട്ടാന എത്തുന്നതു പതിവാണ്. പുലിയും മ്ലാവും ചെന്നായ്ക്കളും പതിവു സന്ദർശകർ. വിഷപാമ്പുകളുടെ ഭീഷണി വേറെയും. ഏതെങ്കിലും ജീവികളെ കാണുമ്പോൾ വളർത്തുനായ്ക്കളുടെ കുര കേൾക്കുമ്പോഴേ കുഞ്ഞിനെയുമായി സമീപ കൂരയിലേക്കു മാറുകയാണു ചെയ്യാറെന്ന് ജാനി പറയുന്നു.ജാനിയുടെ മാതാവ് തങ്ക അടുത്ത പുരയിൽ താമസമുണ്ട്. ഇവരും ചോർന്നൊലിക്കുന്ന കൂരയിലാണ് താമസമെങ്കിലും മഞ്ഞും മഴയും ഏൽക്കാതെ അന്തിയുറങ്ങാനാവും.മഞ്ഞത്തു കിടന്ന് അഭിഷേകിനു മിക്ക ദിവസവും ആരോഗ്യപ്രശ്നങ്ങളാണ്. ഒരു ടാർപ്പായെങ്കിലും ഉണ്ടായിരുന്നെങ്കിൽ രാത്രിയിലെ ബുദ്ധിമുട്ടുകൾക്കു നേരിയ ആശ്വാസമെങ്കിലും ലഭിച്ചേനെയെന്നാണ് ഈ അമ്മയുടെയും കുഞ്ഞിന്റെയും ഇനിയും തുറക്കാത്ത മനസ്സിലെ ആഗ്രഹമെന്നു കരുതാം.
ഇരുവരുടെയും അവസ്ഥ സ്ഥലത്ത് എത്തുന്ന ട്രൈബൽ വകുപ്പ് അധികൃതർക്ക് അറിയാമെങ്കിലും കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആദിവാസികളുടെ പരാതി.ശബരിമല തീർഥാടന പാതയോടു ചേർന്ന ഈ ഊരിൽ ഏഴു കുടുംബങ്ങളാണ് താമസം. രണ്ട് മാസം മുൻപു വരേയും റോഡിന്റെ മറുകരയിലായിരുന്നു താവളം.കാട്ടാനക്കൂട്ടം ഇവർ താമസിച്ചിരുന്ന ഷെഡുകൾ തകർത്തതോടെ പുതിയ സ്ഥലത്തേക്കു മാറുകയായിരുന്നു. ഇവിടെയും കാട്ടാന ഭീഷണിക്ക് ഒരു കുറവും ഇല്ല.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക