പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചു കല്ലടയാറിന് കുറുകെ തെങ്ങാമ്പുഴയിലും ചെട്ടിയാരേത്ത് കടവിലും പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. നാലു വർഷം മുൻപു പാലംപണിയുന്നതിനു രൂപരേഖ തയാറാക്കിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. എം.സി റോഡിൽ ഏനാത്ത് പാലം അപകടത്തിലായതോടെയാണ് പുതിയ പാലത്തിന്റെ ചർച്ച സജീവമായത്.
താഴത്തുകുളക്കടയെയും മണ്ണടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടവാണ് തെങ്ങാമ്പുഴകടവ്. നബാർഡ് പദ്ധതിയിൽപ്പെടുത്തി ഉന്നതനിലവാരത്തിൽ നിർമിച്ച കൊട്ടാരക്കര തെങ്ങാമ്പുഴ കടവ് റോഡ് അവസാനിക്കുന്നത് ഇവിടെയാണ്. മണ്ണടി ഭാഗത്തെ കടവിലും സമാനപാതയുണ്ട്. പാലം യാഥാർഥ്യമായാൽ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രികർക്ക് എംസി റോഡിലെത്താൻ ഇത് പ്രയോജനമാകും.
പാലം നിർമാണത്തിനായി മണ്ണ് പരിശോധന വരെ തുടങ്ങിയെങ്കിലും പിന്നീട് തടസപ്പെട്ടു. കൊല്ലം ജില്ലയിലെ പുത്തൂർ, മാവടി, പുവറ്റൂർ എന്നിവിടങ്ങളിൽ നിന്നും അടൂർ ഭാഗത്തേക്ക് എത്താനുള്ള എളുപ്പമാർഗമാകും പുതിയ പാലം.
ഈ ഭാഗത്തെ കടത്തു നിലച്ചതോടെ നാട്ടുകാരുടെ യാത്രാ ദുരിതം ഇരട്ടിയായി. കഴിഞ്ഞദിവസം മണ്ണടി ക്ഷേത്രത്തിലെ ഉച്ചബലി ഉൽസവത്തിന് നാട്ടുകാർ സ്വന്തം ചെലവിലാണു വള്ളമെത്തിച്ചത്. പാലം യാഥാർഥ്യമായിരുന്നെങ്കിൽ ഏനാത്ത് പാലത്തിനുണ്ടായ തകർച്ചയെത്തുടർന്നുള്ള യാത്രാക്ലേശത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ.