കാഴ്ചയില്ലാത്ത കോളജ് അധ്യാപിക. സിനിമാകഥയല്ല. കൊല്ലം എസ്എന്‍ വിമന്‍സ് കോളജിലെ ചരിത്രാധ്യാപികയായ ചേര്‍ത്തലക്കാരി രേഷ്മയുടെ ജീവിതമാണ് പറയുന്നത്. തിരിച്ചടികളെ കഠിനാധ്വാനംകൊണ്ട് തോല്‍പ്പിച്ച രേഷ്മ തന്‍റെ ഇഷ്ടവിഷയത്തില്‍ ഗവേഷണത്തിനുള്ള തയ്യാറെടുപ്പിലാണ്
ചേർത്തല മുട്ടത്തിപ്പറമ്പ് വടക്കേത്തറവെളിയിലെ വീട്ടിലാണ് ഇവരുടെ താമസം. രേഷ്മ ടീച്ചര്‍ ഉത്തരക്കടലാസ് നോക്കുന്നു, അനിയത്തിയിലൂടെ. കൊല്ലം എസ്എന്‍ വിമന്‍സ് കോളജിലെ അധ്യാപികയായ രേഷ്മക്ക് ഒന്‍പതാംവയസില്‍ കാഴ്ച നഷ്ടമായി. തലച്ചോറിലേയ്ക്കുള്ള ഞരമ്പുകള്‍ തകരാറിലായതാണ് കാരണം. കാഴ്ചയില്ലാത്ത കുട്ടിക്ക് ചേര്‍ത്തലയിലെ സ്കൂളില്‍ പണ്ട് നാലാംക്ലാസ് പ്രവേശനം നിഷേധിച്ചിരുന്നു. തിരിച്ചടികളോട് പൊരുതിയ ആ വിദ്യാര്‍ഥിനി കാലം കഴിഞ്ഞപ്പോള്‍ കേരള സര്‍വ്വകലാശാലയുടെ എംഎ ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് വാങ്ങി. എല്ലാം തികഞ്ഞവരോട് മല്‍സരിച്ച് ഇവിടെവരെയെത്തി.
അധ്യാപികയെ ക്ലാസില്‍ കൂട്ടികൊണ്ടുപോകുന്നതും തിരികെ ഹോസ്റ്റലിലെത്തിക്കുന്നതുമെല്ലാം കോളജിലെ വിദ്യാര്‍ഥികളാണ്. പൂര്‍ണ്ണ പിന്തുണയോടെ മാനേജ്മെന്‍റും. കള്ളുചെത്തുതൊഴിലാളിയായ അച്ഛന്‍ രമേശനും അമ്മ ബിന്ദുവിനും മകളെ ഓര്‍ത്ത് അഭിമാനം. ഭാരതപ്പുഴയുടെ ചരിത്രത്തെപ്പറ്റി പിഎച്ച്ഡിക്ക് തയ്യാറെടുക്കുകയാണ് രേഷ്മ. അകക്കണ്ണാല്‍ തീര്‍ത്ത വീടിന്‍റെ രൂപരേഖ മറ്റുള്ളവരുടെ കണ്‍മുന്നില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു