പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിലെ കോൺഗ്രസ് ബിജെപി ധാരണയെച്ചൊല്ലി വിവാദം. ഇരുമുന്നണികളും നിലപാടറിയിക്കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. അവിശ്വാസം പാസായതിന് ബിജെപി സഹായിച്ചെങ്കിലും യാതൊരുവിധ ധാരണയുമില്ലെന്നാണ് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്.
സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുന്ന അവിശ്വാസം ബിജെപി പിന്തുണയോടെ കഴിഞ്ഞദിവസമാണ് പാസായത്. ഇത് നേതാക്കൾക്കിടയിലുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലെന്നാണ് സിപിഎം ആരോപണം. വികസനമുരടിപ്പ് ആരോപിച്ചായിരുന്നു അവിശ്വാസം. ബിജെപി പിന്തുണച്ചത് ഉപാധികളില്ലാതെയെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. ബിജെപിയുടെ സഹായത്തോടെ കോൺഗ്രസിന് അധികാരം വേണ്ടെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്. അവിശ്വാസവുമായി ബന്ധപ്പെട്ട് ബിജെപി നിലപാടറിയിച്ചിട്ടില്ല.
15 ദിവസത്തിനുള്ളിൽ നടക്കുന്ന പുതിയ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാല് വീതം അംഗങ്ങളുള്ള കോൺഗ്രസിനും ബിജെപിയ്ക്കും ഒറ്റയ്ക്ക് അധികാരത്തിലെത്താനാവില്ല. ഈ സാഹചര്യത്തിൽ ഇരുമുന്നണികൾക്കിടയിലും ഉപാധിരഹിത പിന്തുണയാണ് ചർച്ചയാകുന്നത്. നാരങ്ങാനത്തേത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സിപിഎം നേതൃത്വം ആവർത്തിക്കുന്നത്. ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിലും കോൺഗ്രസ് ബിജെപി ബന്ധത്തിന് പരാമവധി പ്രചാരണം നൽകുന്നതിനാണ് സിപിഎം തീരുമാനം