എം.സി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന് പകരം സൈന്യം ബെയ്്ലി പാലം നിർമിക്കും. കരസേനയുടെ ബംഗലൂരു എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ നിർമാണത്തിന്റെ അന്തിമ രൂപരേഖയാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എൻജിനീയറിങ് വിഭാഗം ലഫ്റ്റനന്റ് കേണൽ രവി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് വിശദമായ പഠനം തുടങ്ങിയത്. ഇരുകരകളമായുള്ള അകലവും നദിയിലെ ജലസാന്നിധ്യവും കണക്കിലെടുത്താൽ ബെയ്്്ലി പാലമായിരിക്കും ഉചിതം. ഇത് സംബന്ധിച്ച രൂപരേഖ വേഗത്തിൽ പൂർത്തിയാക്കും. ഭാരം കുറഞ്ഞ വാഹനങ്ങൾ കടത്തിവിടാനുള്ള സൗകര്യത്തിലായിരിക്കും പാലത്തിന്റെ നിർമാണമെന്നും സൈന്യം വ്യക്തമാക്കി.
ബെയ്്്ലി അല്ലെങ്കിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് സംവിധാനമാണ് കരസേന ആലോചിച്ചിരുന്നത്. എന്നാൽ കാലവർഷസാധ്യത കണക്കിലെടുത്ത് ഫ്ളോട്ടിങ് ബ്രിഡ്ജ് ശ്രമം ഉപേക്ഷിച്ചു. പ്രാഥമിക രൂപരേഖയായാൽ പാലം നിർമാണത്തിനാവശ്യമായ സാധനങ്ങളെത്തിക്കും. പണികൾ തുടങ്ങിയാൽ 20 ദിവസം കൊണ്ട് പൂർത്തിയാക്കുവാൻ കഴിയും. ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരുമെന്നാണ് സൈന്യം വ്യക്തമാക്കിയിട്ടുള്ളത്.