ഏനാത്ത് പാലത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ ശബരിമല തീർഥാടനപാതയിലെ വടശേരിക്കര ബംഗ്ലാംകടവ് പാലങ്ങൾ അപകടഭീഷണിയിലെന്ന് പരാതി. ഇരുപത്തി അഞ്ചിലധികം വർഷത്തെ പഴക്കം മാത്രമുള്ള പാലത്തിന്റെ തൂണുകൾ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിലെ മണൽവാരലാണ് രണ്ട് പാലങ്ങളെയും അപകട ഭീഷണിയിലാക്കിയതെന്നാണ് ആക്ഷേപം.
പമ്പാനദിയുടെ കുറുകെ വടശേരിക്കര പാലവും കല്ലാറിന്റെ കുറുകെയാണ് ബംഗ്ലാംകടവ് പാലവും നിർമിച്ചിട്ടുള്ളത്. ശബരിമല തീർഥാടകരുടെ ഭൂരിഭാഗം വാഹനങ്ങളും ഈ പാലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തവണത്തെ തീർഥാടനം കഴിഞ്ഞെങ്കിലും വരുംകാലങ്ങളിൽ പാലത്തിന്റെ അവസ്ഥ കൂടുതൽ ആശങ്കയ്ക്കിടയാക്കും. രണ്ട് പാലത്തിന്റെയും തൂണുകളുടെ അസ്ഥിവാരം തെളിഞ്ഞ നിലയിലാണ്. സംരക്ഷണഭിത്തിക്കും ബലക്ഷയമുണ്ട്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് വടശേരിക്കര വലിയപാലം നിർമിച്ചത്. ഏനാത്ത് പാലത്തിന്റെ തകർച്ച കണക്കിലെടുത്ത് ഇവയുടെ ക്ഷമത അടിയന്തരമായി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അറ്റകുറ്റപ്പണികളും പരിശോധനയും വർഷത്തിൽ രണ്ട് തവണ നടത്തണമെന്നാണ് നിലവിലുള്ള ചട്ടം. പരാതിയുണ്ടെങ്കിൽ മാത്രം പരിശോധനയെന്ന സ്ഥിതിയാണ് നിലവിലുള്ളത്. തൂണുകളുടെ സംരക്ഷണഭിത്തി ബലപ്പെടുത്തുക പാലത്തിന്് സമീപത്തായി തടയണകൾ നിർമിച്ച് മണൽസാന്നിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു.