ആറ്റുകാൽ പൊങ്കാലയ്ക്ക് രണ്ടുദിവസം ബാക്കിനിൽക്കെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഭക്തസഹസ്രങ്ങളുടെ ഒരാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമാകാൻ ഇനി രണ്ടുനാൾ മാത്രം. പൊങ്കാലയ്ക്കെത്തുന്ന ഭക്തരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സജ്ജമായിരിക്കുന്നത്. മൂവായിരത്തി അഞ്ചൂറ് സുരക്ഷ ഉദ്യോഗസ്ഥരെയാകും ക്ഷേത്ര പരിസരത്ത് വിന്യസിക്കുക. ഇതാദ്യമായി പ്രത്യേക പരിശീലനം നേടിയ പിങ്ക് വൊളന്റിയേഴ്സും രംഗത്തിറങ്ങും. നൂറ്റിഅൻപത് സിസിടിവി ക്യാമറകളാണ് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണ മേഖലാ റേഞ്ച് െഎജിക്കാണ് സുരക്ഷാ മേൽനോട്ട ചുമതല.
പ്ലാസ്റ്റിക് രഹിത പൊങ്കാല എന്ന ആശയം വിജയകരമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ശുചിത്വ മിഷൻ. ശുചീകരണ പ്രവർത്തനങ്ങൾക്കായി മൂവായിരത്തിലേറെ ജീവനക്കാരെ നിയോഗിച്ചതായി നഗരസഭയും അറിയിച്ചു.