എം.സി റോഡിൽ പന്തളത്തിനും ചെങ്ങന്നൂരിനുമിടയിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വീണ്ടും കല്ലേറ്. 6 ബസുകളുടെ ചില്ല് തകർന്നു. രാത്രിയിൽ ബൈക്കിലെത്തിയ യുവാക്കളാണ് കല്ലെറിഞ്ഞ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
മുളക്കുഴ, കുളനട, കുരമ്പാല എന്നിവിടങ്ങളിലായിരുന്നു വാഹനങ്ങൾക്കു നേരെയുള്ള കല്ലേറ്. പുലർച്ചെ ഒന്നിനും രണ്ടരയ്ക്കുമിടയിലാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കളാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറയുന്നു. പൊലീസ് സുരക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ കല്ലേറുണ്ടായത് യാത്രക്കാരെ ആശങ്കപ്പെടുത്തി. കല്ലെറിഞ്ഞതിന് ശേഷം യുവാക്കൾ ബൈക്കോടിച്ച് കടന്നുകളഞ്ഞു. നാടകട്രൂപ്പിന്റെ വാഹനവും അക്രമികൾ എറിഞ്ഞു തകർത്തു. കഴിഞ്ഞദിവസം പന്തളം സി.ഐയുടെ ജീപ്പിനു നേരെയുണ്ടായ കല്ലേറിൽ സി.ഐ.ആർ.സുരേഷിന്റെ കൈയ്ക്ക് പരുക്കേറ്റിരുന്നു. പൊലീസ് പിന്തുടർന്നെങ്കിലും യുവാക്കളെ പിടികൂടാനായില്ല.
കല്ലേറിന്റെ കാരണം വ്യക്തമല്ല. സാമൂഹികവിരുദ്ധരുടെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. എം.സി റോഡിൽ രാത്രികാലങ്ങളിൽ കൂടുതൽ പൊലീസുകാരെ പരിശോധനയ്ക്കായി നിയോഗിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. ആക്രമണമുണ്ടായ സമയങ്ങളിലെ ദൃശ്യങ്ങൾക്കായി റോഡിൽ സ്ഥാപിച്ചിട്ടുള്ളതും സ്വകാര്യ സ്ഥാപനങ്ങളിലെയും സുരക്ഷാ ക്യാമറകൾ പൊലീസ് പരിശോധിയ്ക്കുന്നുണ്ട്.