പറണ്ടോട് ജംക്‌ഷനിലെ ഹോട്ടലിൽ നിന്നു കവർന്ന രണ്ട് എടിഎം കാർഡുകൾ ഉപയോഗിച്ച് 38,000 രൂപ പിൻവലിച്ചു കള്ളൻ എടിഎം പണം പിൻവലിക്കൽ നിയന്ത്രണം നീക്കിയത് ആഘോഷമാക്കി. തിങ്കൾ അർധരാത്രിയാണ് എടിഎം വഴി പിൻവലിക്കാവുന്ന തുക പതിനായിരത്തിൽ നിന്ന് 24,000 രൂപയാക്കി ഉയർത്തിയതു നിലവിൽ വന്നത്. ഹോട്ടലിന്റ വാതിൽ തകർത്താണ് കള്ളൻ കയറിയത്. മണ്ണാറം റോഡരികത്തു വീട് അജിതാ ഭവനിൽ ശശിധരൻ നായരു(62)ടെ അനിഴം ഹോട്ടലിലാണു മോഷണം. പിൻവശത്തെ വാതിലിന്റെ പൂട്ടാണു തകർത്തത്.
മേശയ്ക്കുള്ളിലുണ്ടായിരുന്ന 2500 രൂപയും കവർന്നു. സമീപത്തെ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിൽ നിന്നു രാവിലെ 6.30നു പണം പിൻവലിച്ചു. ശശിധരൻ നായരുടെ അക്കൗണ്ടിൽ നിന്ന് 18,000 രൂപയും ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 20,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പിൻ നമ്പർ അടങ്ങുന്ന രേഖ മേശയ്ക്കുള്ളിൽ ബുക്കിൽ സൂക്ഷിച്ചിരുന്നതു കള്ളനു സഹായമായി.
ചൊവ്വ രാത്രി ഒൻപതോടെയാണു ശശിധരൻ ഹോട്ടൽ പൂട്ടി വീട്ടിലേക്കു മടങ്ങിയത്. ഇന്നലെ ഹർത്താലായതിനാൽ രാവിലെ എട്ടോടെ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. പറണ്ടോട് കാനറ ബാങ്കിലും പൊലീസ് സ്റ്റേഷനിലും ശശിധരൻ പരാതി നൽകി. ആര്യനാട് പൊലീസ് കേസെടുത്തു. എടിഎം കൗണ്ടറിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടി പൊലീസ് തുടങ്ങിക്കഴിഞ്ഞു.