എം.സി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന് സമാന്തരമായി ബെയ്‌ലി പാലം നിർമിക്കുന്നതിന് സർക്കാരും സൈന്യവും തമ്മിൽ ധാരണാപത്രം കൈമാറി. നിർമാണച്ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും. ഒരുമാസത്തിനുള്ളിൽ പാലം ഗതാഗത്തിനായി തുറന്നുനൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മണ്ണ് പരിശോധന പൂർത്തിയാക്കി. പാലം നിർമാണത്തിനാവശ്യമായ സാധനങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ ഏനാത്തെത്തിക്കും. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ തുടങ്ങാൻ കഴിയും.
ഒരുമാസം കൊണ്ട് പൂർത്തീകരിക്കും. ആദ്യഘട്ടത്തിൽ ബസും ചരക്ക് വാഹനങ്ങളുമൊഴികെ മറ്റെല്ലാം വാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന തരത്തിൽ ബെയ്്്ലി പാലം നിർമിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ വലിയ വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുന്ന പാലത്തിന്റെ സാധ്യതയാണ് തേടുന്നത്. 80 ലക്ഷത്തിനും ഒരു കോടിയ്ക്കുമിടയിലാണ് നിർമാണച്ചെലവ്.
ഏനാത്ത് പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണുകൾ പുതുക്കിപ്പണിയുന്നതിനുള്ള ജോലികൾ തുടങ്ങി. അടൂരിനും കൊട്ടാരക്കരയ്ക്കുമിടയിലുള്ള നിലവിലെ യാത്രാദൈർഘ്യം കുറയ്ക്കുന്നതിനുള്ള നടപടികളും പൂർത്തിയായിട്ടുണ്ട്. ഈമാസം 20 ന് മുൻപായി പുതിയ പരിഷ്കാരം നിലവിൽ വരുത്തുന്നതിനാണ് ശ്രമം. കടമ്പനാട് വഴിയുള്ള യാത്ര മണ്ണടി വഴിയാക്കും. ഇതിലൂടെ ഒൻപത് കിലോമീറ്ററിലധികം ലാഭിക്കുവാൻ കഴിയും.