എംസി റോഡില്‍ ഏനാത്ത് ബെയ്‌ലി പാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൈന്യം വീണ്ടും പരിശോധന നടത്തി. നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഒരുക്കങ്ങളും തുടങ്ങി.
കരസേന എൻജിനീയറിങ് വിഭാഗത്തിലെ കേണൽ നീരജ് മാത്തൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വാഹനത്തിൽ സാമഗ്രികൾ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് വിലയിരുത്തിയത്. സാമഗ്രികള്‍ ഇറക്കുന്നതിന് പുഴയോരത്ത് കാടുപിടിച്ചു കിടക്കുന്നസ്ഥലം ഒരുക്കിക്കൊടുക്കണം. മുൻകൂട്ടി നിർമിച്ച ഭാഗങ്ങൾ സെക്കന്തരാബാദിൽ നിന്നു ഗുഡ്സ് ട്രെയിനില്‍ കൊല്ലത്തെത്തിച്ച് ഏനാത്തേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഈ മാസം തന്നെ സൈന്യത്തിന്റെ ജോലികൾ ആരംഭിക്കാൻ കഴിയുംവിധം അടിത്തറനിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് കെഎസ്ടിപി അറിയിച്ചു. അടിത്തറ പൂർത്തിയാക്കിയാല്‍ ഉടന്‍ ബെയ്‌ലി പാലം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സൈന്യം.
അതേസമയം ബലക്ഷയം സംഭവിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പണികൾക്കായി സൗകര്യമൊരുക്കി തുടങ്ങി. നിർമാണ സാമഗ്രികൾ ഇറക്കിവയ്ക്കുന്നതിനും തൊഴിലാളികൾക്ക് സൗകര്യപ്രദമായി നിന്ന് ജോലി ചെയ്യുന്നതിനും പുഴയില്‍ മേൽത്തട്ട് നിർമിക്കുന്നതിനുള്ള നടപടിയാണ് തുടങ്ങിയത്. ബെയ്‌ലി പാലം പൂർത്തിയാകുമ്പോൾ കാൽനടയാത്ര നിരോധിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണികൾ സജീവമാക്കും. പ്രത്യേക ടെൻഡർ ഒഴിവാക്കി കെഎസ്ടിപി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തുന്നത്. ആറുമാസം കൊണ്ട് പണി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം.