ആറൻമുള പുഞ്ചയിൽ വിളഞ്ഞ നെല്ല് ആറൻമുള റൈസെന്ന പേരിൽ സർക്കാർ വിപണിയിലെത്തിക്കും. കുടുംബശ്രീയുടെ സഹകരണത്തോടെ കൃഷിവകുപ്പ് ഇതിനുള്ള പദ്ധതി തയാറാക്കി. ഈമാസം 20 നാണ് ആറൻമുളയിലെ കൊയ്ത്തുൽസവം.
ഇതൊരു പുതിയ പ്രതീക്ഷയാണ്. മലയാളിയുടെ കാർഷിക സങ്കൽപ്പങ്ങൾക്ക് കരുത്തുപകരുന്നത്. 20 വർഷം തരിശുകിടന്ന ഭൂമിയിൽ നൂറുമേനി വിളഞ്ഞ കാഴ്ച. ജൈവകൃഷിയിലൂടെ വിഷരഹിത അരിയെന്ന ലക്ഷ്യത്തിലേക്ക്. ആറൻമുള കണ്ണാടിയുടെ പഴമയ്ക്കൊപ്പം അരി വിപണിയിലും കൈയ്യടക്കം നേടാനുള്ള ശ്രമമാണ്.
കുടുംബശ്രീയുടെ ചെറുകിട യൂണിറ്റുകളിലായിരിക്കും നെല്ലിന്റെ സംസ്ക്കരണവും വിപണനവും. കൃഷിയുടെ വ്യാപ്തി കൂടുന്നതിനനുസരിച്ച് പദ്ധതി വിപുലമാക്കും. ജൈവരീതിയിലുള്ള അരിയായതിനാൽ വിപണിയിൽ സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷ. 20 വർഷം തരിശ് കിടന്ന ആറൻമുള പുഞ്ചയിൽ ഒക്ടോബർ 29 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വിത്തെറിഞ്ഞത്.
മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നയ്ക്കാട് പാടശേഖരത്തിലെ 25 ഏക്കറിലെയും ആറൻമുള പുഞ്ചയിലെ ഒന്നരയേക്കറിലെയും നെൽകൃഷിയാണ് കൊയ്ത്തിന് പാകമായിട്ടുള്ളത്. ആറൻമുള പുഞ്ച, തെച്ചിക്കാവ്, പൂമ്പൊടി, പന്നിവേലമൂല, നീർവിളാകം എന്നീ പാടശേഖരങ്ങളിൽപ്പെട്ട 225 ഏക്കറിലെ നെൽകൃഷിയും ഒരുമാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും. 120 ദിവസത്തിനുള്ളിൽ പാകമാകുന്ന ഉമ നെൽവിത്താണ് കൃഷി ചെയ്തിരുന്നത്. കൊയ്ത്ത് ഉൽസവം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആറൻമുള പുഞ്ചയിലെ കൊയ്ത്തുൽസവം നിശ്ചയിച്ചെങ്കിലും വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിലെ നിലമൊരുക്കൽ ജോലികൾ തുടങ്ങിയിട്ടില്ല. മിച്ചഭൂമി പ്രഖ്യാപനത്തിന് ശേഷം തുടർനടപടികൾ മതിയെന്നാണ് റവന്യൂ വകുപ്പിന്റെ നിർദേശം.