തിരുവനന്തപുരം വിളവൂർക്കലിൽ വാനരശല്യത്തെ തുടർന്നുണ്ടായ വിളനാശത്തിന്റെ കണക്കു ശേഖരിക്കാൻ കൃഷി വകുപ്പ് നടപടി തുടങ്ങി. പഞ്ചായത്തിലെ അറുപത് ശതമാനം വിളകളും വാനരന്മാർ നശിപ്പിച്ചെന്നാണ് നാട്ടുകാരുടെ പരാതി. കൃഷിനാശം സംബന്ധിച്ച മനോരമ ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് കൃഷി വകുപ്പിന്റെ ഇടപെടൽ.
വാനരശല്യം ,വിളവൂർക്കലിലെ കർഷകർക്ക് സൃഷ്ടിച്ച ദുരിതം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടൽ. കൃഷി ഒാഫീസറുടെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്. വിളവൂർക്കൽ പഞ്ചായത്തിലെ 180 ലേറെ കർഷകരുടെ കൃഷിയിടങ്ങളാണ് വാനരന്മാർ നശിപ്പിച്ചത്.തെങ്ങും വാഴയും ഉൾപ്പടെയുള്ള പഞ്ചായത്തിലെ അറുപത് ശതമാനത്തിലേറെ വിളകളും ഇല്ലാതായെന്നാണ് കർഷകരുടെ പരാതി.
മൂക്കുന്നിമലയിലെ പാറഖനനത്തെ തുടർന്നാണ് വാനരന്മാർ കൂട്ടത്തോടെ നാട്ടിലിറങ്ങിയതെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ. പ്രശ്ന പരിഹാരം വൈകിയാൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.