കടുത്ത വരൾച്ചയെത്തുടർന്ന് അടൂരിൽ ഏക്കർക്കണക്കിന് നെൽകൃഷി നശിച്ചു. കർഷകർ പാട്ടത്തിനെടുത്തും കുടുംബശ്രീയുടെ നേതൃത്വത്തിലും കൃഷിയിറക്കിയ നെൽച്ചെടികളാണ് നശിച്ചത്. അരക്കോടിയിലധികം രൂപയുടെ നഷ്ടമെന്നാണ് കർഷകർ പറയുന്നത്.
ഏനാത്ത് ഇളംഗമംഗലം ഐത്തല പുഞ്ചയിലെ നെൽകൃഷിയാണ് പൂർണമായും നശിച്ചത്. നെല്ലിന് മഞ്ഞളിപ്പുൾപ്പെടെയുള്ള രോഗബാധയും പിടിപെട്ടിട്ടുണ്ട്. വെള്ളമില്ലാത്തതിനാൽ നെൽച്ചെടിയ്ക്ക് കീടനാശിനി പ്രയോഗം നടത്താനും സാധിക്കുന്നില്ല. രണ്ട് മാസം വളർച്ചയെത്തിയ നെൽച്ചെടികൾ പൂർണമായും നശിച്ച അവസ്ഥയാണ്. സമയം തെറ്റിയതിനാൽ നിലവിലെ കൃഷി തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത സാഹചര്യമെന്നാണ് കർഷകർ പറയുന്നത്.
ഒരിക്കലും വറ്റാത്ത ജലസാന്നിധ്യമായിരുന്നു ഏഴംകുളം പഞ്ചായത്തിലെ കൃഷിയിടങ്ങളുടെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപ് നിലം നികത്തൽ വ്യാപകമായതാണ് ജലഉറവിടങ്ങൾ നശിക്കുന്നതിന് കാരണം. ഇതോടെ പലയിടത്തും നീരൊഴുക്ക് നിലച്ചു. വെള്ളക്കെട്ടും പതിവായി. കുളം കുഴിച്ച് വെള്ളമെത്തിക്കാനുള്ള സാഹചര്യവും വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് കർഷകരുടെ പരാതി.