അടൂർ ബൈപ്പാസിലെ നിലംനികത്തൽ തടയാൻ സിപിഎം നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി സിപിഐ. നഗരസഭ ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിലെ ഒരുവിഭാഗം ഭൂമാഫിയയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് പരാതി. കൃഷിയിടത്തിലെ വിളകൾ തീയിട്ട് നശിപ്പിച്ചാണ് നിലംനികത്തലിന് കളമൊരുക്കുന്നത്.
ഉടമ തന്നെ വസ്തുവിലുള്ള മരങ്ങളും വിളകളും തീയിട്ട് നശിപ്പിക്കും. ദിവസങ്ങൾക്ക് ശേഷം നിലംനികത്താൻ തുടങ്ങും. പുതിയ നഗരസഭ കെട്ടിടം നിർമിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള ഈ നികത്തൽ നടപടി ഭരണസമിതിയുടെ അറിവോടെയെന്നാണ് ആക്ഷേപം. സിപിഐയുടെ നേതൃത്വത്തിൽ മണ്ണ് നിക്ഷേപിക്കാനുള്ള ശ്രമം പലതവണ തടഞ്ഞെങ്കിലും സിപിഎം ഭരണസമിതി അനങ്ങുന്നില്ലെന്നാണ് വിമർശനം.
നഗരസഭയ്ക്കായുള്ള പുതിയ കെട്ടിടം ബൈപ്പാസിലെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള സ്ഥലത്ത് നിർമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. എതിർപ്പുമായെത്തിയ സിപിഎം നേതാക്കൾ പിന്നീട് അയഞ്ഞു. പ്രതിഷേധത്തെ അവഗണിച്ചുള്ള കൗൺസിൽ തീരുമാനം ലക്ഷങ്ങളുടെ പണമിടപാടിനെത്തുടർന്നെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കൂടുതൽ നിലംനികത്തി കെട്ടിടം പണിയാനുള്ള ഭൂമാഫിയയുടെ ശ്രമം.