താരമായി തിരികെ കിട്ടിയ നവജാത ശിശുവിന് പൊലീസ് അകമ്പടിയോടെ വീട്ടിലേക്ക് സുരക്ഷിത യാത്ര. പത്തനാട് പനയ്ക്കപ്പതാലിൽ പാസ്റ്റർ സജി ചാക്കോയുടെയും അനിതയുടെയും നവജാത ശിശുവിനെ കഴിഞ്ഞ ഒൻപതിനാണ് ജില്ലാ ആശുപത്രിയിൽ നിന്ന് യുവതി തട്ടിക്കൊണ്ടുപോയത്.
പൊലീസിന്റെ 33 മണിക്കൂർ അന്വേഷണത്തിന് ശേഷമാണ് തിരികെ ലഭിച്ചത്. തുടർ ചികിൽസകൾക്കുശേഷം ഇന്നലെ അമ്മയെയും കുഞ്ഞിനെയും വീട്ടിലേക്ക് തിരികെ അയച്ചു. ആശുപത്രി ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് യാത്രയാക്കിയത്. ആറന്മുള പൊലീസ് അകമ്പടിയോടെ റാന്നി പുതമൺ വരെ എത്തിച്ചു. തുടർന്ന് റാന്നി പൊലീസ് ഇവരെ വീട്ടിൽ എത്തിച്ചു. യാത്രപറയുമ്പോൾ ചിരിയോടെ ‘ഇനിയും അപരിചിതരുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കരുതെന്ന’ ഉപദേശം അച്ഛനു നൽകാൻ പൊലീസ് മറന്നില്ല.