കാട്ടാക്കടയിൽ റേഷനിങ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തത് റേഷൻ മുൻഗണനാപ്പട്ടിക തയാറാക്കുന്നതിലെ സമ്മർദ്ദം മൂലമെന്ന് ആരോപണം. ഇക്കാര്യം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർ പൂവച്ചൽ ശാന്തി ഭവനിൽ അനിൽരാജാണ് മരിച്ചത്.
ഇന്നലെ രാവിലെയാണു അനിൽരാജിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചു തയാറാക്കുന്ന റേഷൻ മുൻഗണനാ പട്ടികയുമായി ബന്ധപ്പെട്ടു അനിൽരാജിനു മാനസിക പ്രയാസം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. മുൻഗണനാ പട്ടികയിൽ അനർഹരായവർ കടന്നുകൂടിയെന്നും
നാട്ടുകാർ തന്നെ കുറ്റപ്പെടുത്തുമെന്നും ജീവിച്ചിരിക്കുന്നതിൽ അർഥമില്ലെന്നും കത്തിലുള്ളതായി പൊലീസ് പറഞ്ഞു.ഓഫിസിലെ ജോലിഭാരം മനോവിഷമമുണ്ടാക്കിയിരുന്നതായി ബന്ധുക്കളും മൊഴിനല്കിയിട്ടുണ്ട്.
പട്ടിക പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടു ദിവസങ്ങളായി രാവും പകലും സനൽരാജ് ജോലി ചെയ്തിരുന്നതായി സപ്ലൈ ഓഫിസ് ജീവനക്കാരും പറയുന്നു.ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.