തിരുവനന്തപുരം വെള്ളറടയ്ക്ക് സമീപം കത്തിപ്പാറയിൽ വാനരശല്യം രൂക്ഷം. കുരങ്ങൻമാർ നാട്ടിൽ വ്യാപക കൃഷിനാശമാണ് വരുത്തിവയ്ക്കുന്നത്. വീട്ടിൽ ഭക്ഷണം പോലും പാകംചെയ്തുവയ്ക്കാനാവാതെ നാട്ടുകാർ പൊറുതിമുട്ടി. കുരങ്ങുശല്യം സഹിക്കാനാവാതെ കഴിഞ്ഞദിവസം വീട്ടമ്മ ആത്മഹത്യ ചെയ്ത കത്തിപ്പാറയിൻ ലോക്കൽ കറസ്പോണ്ടന്റ് കണ്ട കാഴ്ചകൾ.
കത്തിപ്പാറയിൽ വാനരശല്യം രൂക്ഷമായിട്ട് രണ്ടുവർഷമായി. കുരങ്ങൻമാരെ ചെറുക്കാൻ കൃഷിയിടങ്ങൾ വലകെട്ടി മറച്ചിരിക്കുന്നു. വാഴവച്ചാൽ പ്ലാസ്റ്റിക് കെട്ടിമറയ്ക്കണം. ഇല്ലെങ്കിൽ കുരങ്ങൻമാർ വാഴക്കൂമ്പുതന്നെ തിന്നുതീർക്കും. പേരയ്ക്ക, ചക്ക എന്നിവപോലും ചാക്കും കവറും കെട്ടിമറച്ചിട്ടും രക്ഷയില്ല. അംഗപരിമിതരായ അമ്മയും മകനും താമസിക്കുന്ന ഈ വീടുതന്നെ കുരങ്ങൻമാർ തകർത്തിരിക്കുന്നു.
സമീപത്തുള്ള എസ്റ്റേറ്റിൽ തമിഴ്നാട് അധികൃതർ പലയിടത്തുനിന്ന് പിടിച്ചുകൊണ്ടുവിട്ടതാണ് ഈ വാനരസംഘത്തെ. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ രണ്ട് ചെറിയ കൂട് സ്ഥാപിച്ച് വനംവകുപ്പ് തടിയൂരി. ഇനി ആരോടു പരാതിപറയണമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാർ.