പൊലീസിന്റെ സഹായത്തോടെ രാത്രിയിൽ പ്രവർത്തനം തുടങ്ങിയ ബവ്റിജസ് വിൽപനകേന്ദ്രം നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പൂട്ടി. ഇതിനിടയിൽ സമരപ്രവർത്തകയുടെ ആത്മഹത്യാശ്രമവും പൊലീസ് ലാത്തിചാർജും. പത്തനംതിട്ട കോന്നിയിലെ സമരവിജയം റാന്നിയിലും പന്തളത്തും അടൂരിലും മദ്യശാലകൾക്കെതിരായ സമരത്തിന് ഊർജമാകുകയാണ്.
സഹനസമരത്തിനു ശേഷമുള്ള ആഹ്ലാദത്തിലാണിവർ. സമരം തുടങ്ങി പതിമൂന്നാം ദിവസം വിജയം കണ്ടു. രാപകൽ വ്യത്യാസമില്ലാതെ അമ്മമാർ കൈക്കുഞ്ഞുങ്ങളുമായി വരെ ഉറങ്ങാതെ സമരപ്പന്തലിൽ കാത്തിരുന്നു. പ്രതിഷേധം കനത്തപ്പോൾ മണ്ണെണ്ണയൊഴിച്ച് വീട്ടമ്മ ആത്മഹത്യയ്ക്ക് തയാറായി.
രാത്രിയുടെ മറവിൽ ഇവിടെ ബിവറേജസ് ഷോപ്പ് തുറന്നത് കൊണ്ടാണ് ഞാൻ മണ്ണെണ്ണയൊഴിച്ചത്. കുഞ്ഞുങ്ങൾക്ക് വേണ്ടി മരിക്കാൻ വരെ തയാറായിരുന്നു. ഇനിയും ഏതെങ്കിലും തരത്തിൽ ബിവറേജസ് തുറക്കാൻ അധികാരികൾ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകും.
സ്ഥലം എംഎൽഎ തന്നെ നാട്ടുകാർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജനവാസമേഖലയിൽ മദ്യവിൽപ്പനശാല തുടങ്ങുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധമുണ്ടായിരുന്നു. റാന്നി പത്തനംതിട്ട അടൂർ പന്തളം എന്നിവിടങ്ങളിലും സമാനമായ സമരം തുടരുകയാണ്. ജില്ലയിലാകമാനം പ്രതിഷേധിക്കുന്നവർക്ക് ഊർജം പകരുന്നതാണ് മാങ്കുഴിയിലെ വിജയം.