വേതന വർധനയുൾപ്പെടെയുള്ള ആവശ്യമുന്നയിച്ച് പ്രീപ്രൈമറി എംപ്ലോയീസ് അസോസിയേഷൻ സമരം ശക്തമാക്കുന്നു. ആവശ്യമറിയിച്ച് ഇവർ മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകൾ അയയ്ക്കും. ഈമാസം 18 ന് കോട്ടയത്ത് വിപുലമായ പ്രതിഷേധ കൺവൻഷൻ ചേരാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രീപ്രൈമറി രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരുടെയും ആയമാരുടെയും എണ്ണം പതിനായിരത്തോടടുത്താണ്. എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സർക്കാർ വേതനം നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ വിധി നടപ്പിലാക്കുക. ജീവനക്കാരുടെ കുടിശിക വേതനം ഉടൻ വിതരണം ചെയ്യുക. മിനിമം വേതനം ഇരുപത്തി മൂവായിരമാക്കുക. ബഡ്ജറ്റിൽ പ്രഖ്യാപിച്ച അഞ്ഞൂറ് രൂപാ വർധന ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഓരോ ജീവനക്കാരും 6 കത്തുകൾ വീതമാണ് മുഖ്യമന്ത്രിയ്ക്കും ധനകാര്യ-വിദ്യാഭ്യാസ മന്ത്രിമാർക്കും അയയ്ക്കുന്നത്. നടപടി വൈകിയാൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നതിനാണ് തീരുമാനം.