കുട്ടികളെ പ്രഥമശുശ്രൂഷ പരിശീലിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. "പ്രഥമം പ്രധാന"മെന്ന പദ്ധതിക്ക് കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു.
കൺമുന്നിൽ ഒരപകടം സംഭവിച്ചാൽ കുട്ടികൾ എന്തു ചെയ്യും. അവർക്ക് വെറുതെ കണ്ടുനിൽക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ പദ്ധതി. പേരു സൂചിപ്പിക്കും പോലെ പ്രഥമ ശുശ്രൂഷയാണ് ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പ്രധാനം എന്നതാണ് പദ്ധതിയുടെ അടിസ്ഥാനം. അത്യാഹിതമുണ്ടായാൽ ഡോക്ടറുടെ സേവനം ലഭിക്കും മുൻപ് ചെയ്യേണ്ട കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുകയെന്നതാണ് ലക്ഷ്യം. രാജ്യസഭാ ഉപാധ്യക്ഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർഥികൾക്കാണ് ആദ്യഘട്ട പരിശീലനം നൽകുന്നത്. മരുന്നും പ്രഥമസഹായ കിറ്റും ഇവർക്ക് വിതരണം ചെയ്യും. ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലേയ്ക്കും പദ്ധതിയെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഡി.എം.ഒയുടെ നിയന്ത്രണത്തിലാണ് പരിശീലനം. രണ്ട് മാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ സഹകരണത്തോടെ അധ്യാപക രക്ഷകർതൃ സമിതികളെ പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.