പമ്പാനദിയിലെ പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി അടുത്തമാസം കമ്മിഷൻ ചെയ്യും. ജൂണിൽ ഉൽപാദനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പമ്പാനദിയെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടിവെള്ള പദ്ധതികൾക്കും പെരുന്തേനരുവി ഗുണകരമാകും.
ആറ് മെഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതി പത്തനംതിട്ടയിലെ മലയോരമേഖലയ്ക്ക് ഏറെ ആശ്വാസമാകും. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പൂർണതോതിൽ വൈദ്യുതോൽപാദനം സാധ്യമാകുക. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡാമിൽ വെള്ളം സംഭരിച്ച് കനാൽ വഴിയെത്തിച്ച് രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കും. വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം വെള്ളം പമ്പാനദിയിലേയ്ക്ക് തന്നെ തുറന്നുവിടുന്ന രീതിയിലാണ് നിർമാണം. പെരുന്തേനരുവിയ്ക്ക് മുകളിൽ ഡാം കെട്ടി വെള്ളം സംഭരിക്കുന്നതിനാൽ ജലദൗർലഭ്യത്തിനും പമ്പാനദിയെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടിവെള്ള പദ്ധതികൾക്കും ഇത് ആശ്വാസമാകും. പമ്പാനദിയുടെ ഒഴുക്കിനെ തടസപ്പെടുത്താതെയുള്ള നിർമാണമെന്ന പ്രത്യേകതയുമുണ്ട്.
ഭൂമിയേറ്റെടുക്കലുൾപ്പെടെ പദ്ധതിക്ക് 68 കോടിയാണ് ചെലവായത്. പെരുന്തേനരുവിയിൽ നിന്ന് റാന്നി പെരുനാട് സബ് സ്റ്റേഷനുകളിലേയ്ക്കാണ് വൈദ്യുതി എത്തിക്കുക. ഇതിനായി ഭൂമിക്കടിയിലൂടെയുള്ള ലൈൻ നിർമാണവും പൂർത്തിയായി വരുന്നു. പവർഹൗസിന്റെയും ഓഫിസുകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്. പവർഗ്രിഡ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഫ്ളോവൽ എനർജി പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണം നടത്തുന്നത്.