പന്തളം ചിറ്റില പാടശഖരത്തിലെ ഏക്കർക്കണക്കിന് കൃഷി നശിപ്പിച്ച് മയിൽക്കോഴി ആക്രമണം. ഏപ്രിൽ അവസാനത്തോടെ നൂറുമേനി കൊയ്യാമെന്ന കർഷകരുടെ പ്രതീക്ഷ ഇതോടെ വിഫലമായി. വരൾച്ചയെ മറികടന്ന് കൃഷിയിറക്കിയ നൂറിലധികം കർഷകരാണ് പ്രതിസന്ധിയിലായത്.
ചിറ്റിലപ്പാടത്ത് 200 ഏക്കറിലധികമാണ് ഇത്തവണ നെൽകൃഷിയിറക്കിയത്. മികച്ച വിള കിട്ടിത്തുടങ്ങിയതിന്റെ അടയാളത്തിന് പിന്നാലെയാണ് മയിൽക്കോഴി ആക്രമണമുണ്ടായത്. കതിർമണികൾ കൊത്തിയെടുക്കുന്നതിനായി നെൽച്ചെടികൾ ചവിട്ടിയൊടിച്ചാണ് ഇവയുടെ ആക്രമണം. നെൽച്ചെടി നശിക്കുന്നതിനൊപ്പം തുടർവിളയ്ക്കുള്ള സാധ്യതയും ഇതോടെ മങ്ങും.
പാടശേഖരത്തിന് നടുവിലുള്ള കുറ്റിക്കാടുകളിലാണ് ഇവയുടെ താമസം. വെയിലൊഴിയുന്ന സമയത്താണ് കൂടുതലായി പാടശേഖരത്തിലേയ്ക്കിറങ്ങുന്നത്. കീടബാധയും മറ്റ് പ്രതികൂല സാഹചര്യങ്ങളും മാറിനിൽക്കുമ്പോഴും മയിൽക്കോഴികളും നെൽച്ചെടി പിഴുതുമറിക്കുന്ന എലികളും കർഷകരെ ഓരോദിവസവും ആശങ്കപ്പെടുത്തുകയാണ്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഇവയെ ഓടിക്കാനുള്ള കർഷകരുടെ ശ്രമവും വിഫലമാകുകയാണ്.