തലസ്ഥാന ജില്ലയിലെ റോഡുകൾ കയ്യടക്കി സമാന്തര സർവീസ് മാഫിയ. മോട്ടോർവാഹനവകുപ്പ് പരിശോധന അവസാനിപ്പിച്ചതോടെയാണ് ജില്ലയുടെ തെക്കൻ മേഖലയിൽ വീണ്ടും സമാന്തര സർവീസുകൾ വ്യാപകമായത്. ഇതോടെ പത്തുദിവസം കൊണ്ട് കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയുടെ വരുമാനത്തിൽ മുപ്പതുലക്ഷം രൂപയുടെ കുറവുണ്ടായി. ഭരണകക്ഷിയിൽ നിന്നുള്ള രാഷ്ട്രീയസമ്മര്‍ദം മൂലമാണ് പരിശോധന അവസാനിപ്പിച്ചതെന്നാണ് കെ.എസ്.ആർ.ടിസി ജീവനക്കാരുടെ ആക്ഷേപം.
സമയം പതിനൊന്നര. സ്ഥലം പൂവാറിന് സമീപം ഉച്ചക്കട ജംഗ്ഷൻ. പൊഴിയൂരിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിലെത്തും മുമ്പ് പുറപ്പെടാൻ തയ്യാറായിക്കിടക്കുന്ന സമാന്തര സർവീസ് വാഹനമാണിത്. കെ.എസ്.ആർ.ടിസിക്ക് തൊട്ടുമുമ്പായി സമാന്തരബസ് പുറപ്പെട്ടു.
ഇത് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പൂവാറിന് പോകുന്ന കെ.എസ്.ആർ.ടിസി ബസിന് മുന്നിൽ പോകുന്ന സമാന്തര വാഹന സർവീസ്.
നെയ്യാറ്റിൻകരയിലെ സമാന്തര സർവീസുകളെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞമാസം മോട്ടോർവാഹന വകുപ്പിന്റെ പരിശോധന ശക്തമായിരുന്നു. സമാന്തരസർവീസുകാർ മോട്ടോർവാഹന വകുപ്പ് സ്ക്വാഡിനെ കായികമായി നേരിട്ടതോടെ പോലീസ് സംരക്ഷണത്തിലായിരുന്നു പരിശോധന. ഇതോടെ സമാന്തര സർവീസുകൾ നിലച്ചു. കെ.എസ്.ആർ.ടിസിയുടെ വരുമാനം പത്തുദിവസം കൊണ്ട് മുപ്പതുലക്ഷം രൂപ കൂടി.
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് എ.ആർ.ക്യാംപിൽ നിന്ന് നിയോഗിച്ചിരുന്ന പൊലീസുകാരെ പിൻവലിച്ചതോടെയാണ് സ്ഥിതി മാറിയത്. ഇതോടെ പരിശോധന അവസാനിച്ചു. സമാന്തരസർവീസുകൾ വീണ്ടും കളംപിടിച്ചു. കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച സർക്കാരിന്റെ ഭാഗമായവർ തന്നെ അതിന് തുരങ്കംവച്ചാൽ എന്തു ചെയ്യുമെന്ന് ജീവനക്കാർ ചോദിക്കുന്നു.