പ്രസിദ്ധമായ മാരാമൺ കൺവൻഷന് പമ്പാതീരമൊരുങ്ങുന്നു. ക്രമീകരണങ്ങൾ ജലവിഭവമന്ത്രി മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു. പമ്പ മണൽപ്പുറത്ത് തയാറാക്കുന്ന പ്രത്യേക വേദിയിൽ ഫെബ്രുവരി 12 മുതൽ 19 വരെയാണ് കൺവൻഷൻ.
പമ്പയുടെ തീരമൊരുക്കി പന്തലൊരുക്കുന്ന ജോലികൾ തുടങ്ങി. ഒരുദിവസം 800 പൊലീസുകാർ സുരക്ഷയൊരുക്കും. പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം തുറക്കും. രാത്രികാല പരിശോധന നിർബന്ധമാക്കും. കൺവൻഷൻ ദിവസങ്ങളിൽ പമ്പയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കളമശേരി ലോഡ് ഡെസ്പാച്ച് വിഭാഗത്തിന് ജില്ലാ കലക്ടർ കത്ത് നൽകും. ഇത്തവണയും പ്ലാസ്റ്റിക് രഹിത കൺവൻഷനെന്ന രീതിയിലാണ് ക്രമീകരണം.
കോഴഞ്ചേരിയുടെ അനുബന്ധ റോഡുകൾ കൺവൻഷന്റെ ഭാഗമായി നവീകരിക്കും. വേനൽ കണക്കിലെടുത്ത് കൂടുതൽ കുടിവെള്ള വിതരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ ജലവിഭവമന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ചെങ്ങന്നൂർ മല്ലപ്പള്ളി തിരുവല്ല പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് കൺവൻഷൻ നഗറിലേയ്ക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നതിനും തീരുമാനമായി.