പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സഹായം സ്വീകരിക്കരുതെന്ന് കാട്ടി കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസിയുടെ വിപ്പ്. അവിശ്വാസം വിജയിച്ചതിന് പിന്നാലെ കോൺഗ്രസ് ബിജെപി ധാരണയെന്ന സിപിഎം വിമർശനങ്ങൾക്കിടെയാണ് തീരുമാനം.
ഇതോടെ അവിശ്വാസത്തിലൂടെ കോൺഗ്രസ് പുറത്താക്കിയ ഇടത് സ്വതന്ത്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടും അധികാരത്തിൽ വരാനുള്ള സാധ്യതയേറി. സിപിഎം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുന്ന അവിശ്വാസം ബിജെപി പിന്തുണയോടെ വിജയിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇരുമുന്നണികളും രഹസ്യക്കൂട്ടുകെട്ടിലൂടെയാണ് ഇടതുമുന്നണിയെ താഴെയിറക്കിയതെന്നായിരുന്നു സിപിഎം ആരോപണം. ഭരണപങ്കാളിത്തം വഹിക്കാൻ ഇരുവരും തയാറെടുക്കുന്നതായും ചർച്ചയുണ്ടായി. ഈ സാഹചര്യത്തിലാണ് വിപ്പ് നൽകാൻ ഡിസിസി തീരുമാനിച്ചത്.
നിലവിലെ സാഹചര്യത്തിൽ രണ്ട് സിപിഎം സ്വതന്ത്ര അംഗങ്ങളുൾപ്പെട ആറുപേരാണ് നാരങ്ങാനത്ത് ഇടതുമുന്നണി പ്രതിനിധികളായുള്ളത്. ഇവരാരും കോൺഗ്രസിനെയോ ബിജെപിയെയോ പിന്തുണയ്ക്കാനുള്ള സാധ്യതയില്ല. നാല് അംഗങ്ങൾ വീതമാണ് കോൺഗ്രസിനും ബിജെപിയ്ക്കുമുള്ളത്. അങ്ങനെയെങ്കിൽ മുൻ പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്നാണ് വിലയിരുത്തൽ. സ്വതന്ത്രരെ കൂടെക്കൂട്ടാൻ കോൺഗ്രസും ബിജെപിയും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈമാസം 15 നാണ് നാരങ്ങാനത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.