ഇരുപത് വർഷത്തിനു ശേഷം ആറൻമുള പുഞ്ചയിൽ വിളഞ്ഞ ആദ്യ നെൽക്കതിരുകൾ ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ സമർപ്പിച്ചു. ആറൻമുള പൈതൃക ഗ്രാമ കർമ സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ആചാരത്തിന്റെ തുടർച്ചയെന്ന് ഓർമപ്പെടുത്തിയായിരുന്നു കതിർ സമർപ്പണം.
മുൻകാലങ്ങളിൽ ആറൻമുള പുഞ്ചയിൽ വിളയുന്ന നെൽക്കതിരുകളിൽ ആദ്യത്തേത് ആറൻമുള ഭഗവാനെന്നായിരുന്നു സങ്കൽപ്പം. കൃഷി മുടങ്ങിയതോടെ ഇതിനും തടസമുണ്ടായി. ഇരുപത് വർഷത്തിനു ശേഷം ആറൻമുള പുഞ്ചയിൽ വിളഞ്ഞ നെൽക്കതിരുകൾ നാല് ദിവസം മുൻപാണ് കൊയ്തത്. ഇതിന്റെ ആദ്യഭാഗമാണ് ക്ഷേത്രത്തിലെത്തിച്ചത്. പുത്തരി ആലിൻ ചുവട്ടിലായിരുന്നു സമർപ്പണം.
ആറൻമുള പുഞ്ചയിലെ പത്തേക്കറിലധികം കൃഷിയിടം ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനുള്ള നെല്ല് വിളയിക്കാൻ പൈതൃക ഗ്രാമ കർമ സമിതി ആലോചിക്കുന്നുണ്ട്. വിമാനത്താവള പദ്ധതി പൂർണമായും ഒഴിവായതോടെ കൃഷിയിറക്കാൻ നിരവധിപേരെത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ പരീക്ഷണത്തിലൂടെ മികച്ച വിള ലഭിച്ചത് കർഷകരുടെ ആത്മവിശ്വാസവും കൂട്ടിയിട്ടുണ്ട്.