തിരുവനന്തപുരം പാലിയോട് പൊലീസ് വാഹനം ഇടിച്ച് ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. നെയ്യാർ ഡാമിന് സമീപം മണൽവാരി സ്വദേശിയായ അഭിലാഷ് ആണ് മരിച്ചത്. പൊലീസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അഭിലാഷ് സുഹൃത്തുക്കളായ സിദ്ധു, കിരൺ എന്നിവർ സഞ്ചരിച്ച ബൈക്കിലാണ് മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ വാഹനം ഇടിച്ചത്. നെയ്യാർഡാമിൽ നിന്ന് മണൽവാരിയിലേക്ക് പോകുംവഴി ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ഇടറോഡിൽ നിന്ന് പാലിയോട്-പെരുങ്കടവിള റോഡിൽ കയറിയ ബൈക്കിൽ ദിശതെറ്റിവന്ന പൊലീസ് വാഹനം നേരിട്ട് ഇടിക്കുകയായിരുന്നുവെന്ന് അപകടത്തിൽ പരുക്കേറ്റ എസ്. കിരൺ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ തലയിടിച്ചുവീണ അഭിലാഷ് ബോധരഹിതനായി. അരമണിക്കൂറിലേറെ ഈ യുവാക്കൾ റോഡിൽ തന്നെ കിടന്നു. പിന്നീട് കൺട്രോൾ റൂമിൽ നിന്ന് വന്ന പൊലീസ് ആംബുലൻസിലാണ് ഇവരെ ആശുപത്രിയിലാക്കിയത്. നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ച അഭിലാഷ്.
അപകടത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി നെയ്യാർഡാം പൊലീസിൽ പരാതി നൽകി. മൂന്നുപേർ യാത്രചെയ്ത ബൈക്ക് അശ്രദ്ധമായി ഒാടിച്ചതിനാലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.