തിരുവനന്തപുരത്തെ മർക്കന്റയിൽ സഹകരണസംഘത്തിലെ ചട്ടം ലംഘിച്ചുള്ള ഇടപാടുകൾ പ്രസിഡന്റിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണമന്ത്രിയ്ക്ക് കത്ത് നൽകുമെന്ന് വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി പറഞ്ഞു.ജില്ലാ കമ്മിറ്റി യോഗത്തിലും ഇതേ ആവശ്യം ഉയർന്നു.
നോട്ടുനിരോധനത്തെതുടർന്നുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ നടന്ന പരിധിവിട്ട പണമിടപാടുകൾ മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആളുകൾ സംഘത്തിന്റ പ്രവർത്തനത്തിനെതിരെ രംഗത്തുവന്നത്.കച്ചവടക്കാർക്കുവേണ്ടിയാണ് സംഘം ആരംഭിച്ചതെങ്കിലും ഒരു കച്ചവട സ്ഥാപനം പോലുമില്ലാത്തവരും പ്രസിഡന്റിന്റ ഇഷ്ടക്കാരുമാണ് സംഘത്തിലേറെയുമുള്ളതെന്ന് സമിതി മുൻ ജില്ലാ സെക്രട്ടറിയും സംഘത്തിലെ എ ക്ലാസ് അംഗവുമായ പനങ്ങോട്ടുകോണം വിജയൻ പറയുന്നു.വായ്പ അനുവദിക്കുന്നതിൽ വൻ ക്രമക്കേടാണ് നടക്കുന്നത്.വിവരാവകാശനിയമം പ്രകാരം ആവശ്യപ്പെട്ടിട്ട് പോലും വിശദാംശങ്ങൾ നൽകാൻ പ്രസിഡന്റ് തയാറായില്ലെന്നും വിജയൻ പറഞ്ഞു.
അതേസമയം പണമിടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്ന് കഴിഞ്ഞദിവസം ചേർന്ന വ്യാപാരി വ്യവസായി ജില്ലാ സമിതിയോഗത്തിൽ പ്രസിഡന്റ് എൻ,സുധീന്ദ്രൻ ആവശ്യപ്പെട്ടു.എന്നാൽ ഇടപാടുകളുടെ വിവരങ്ങൾ ചാനലിന് ചോർന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നായിരുന്നു സമിതി സെക്രട്ടറിയും സംഘം പ്രസിഡന്റുമായ പാപ്പച്ചന്റേയും ഒപ്പമുള്ളവരുടേയും ആവശ്യം.സംഭവം വിവാദമായ സാഹചര്യത്തിൽ പാർട്ടി ഇടപെടലുണ്ടാകുമെന്നും സൂചനയുണ്ട്.