രണ്ട് വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മക്ക് ക്രൂരപീഡനം. തൊഴിലുടമയുടെ ലൈംഗികാതിക്രമത്തിനൊപ്പം ഭക്ഷണം നൽകാതെയും ഇവരുടെ തല ഫ്രീസറിനുള്ളിലാക്കി മുടി പിഴുതെടുക്കുകയും ചെയ്തു. ഏറെനാളായി ഇവർ വീട്ടുതടങ്കലിലായിരുന്നു. കഴിഞ്ഞദിവസമാണ് വീട്ടമ്മ ബന്ധുക്കളോട് ഫോണിലൂടെ ദുരിതകഥ അറിയിച്ചത്.
ക്രൂരമായ പീഡനമാണ് വിദേശത്ത് ഇവർക്ക് അനുഭവിക്കേണ്ടി വന്നത്. പത്തംഗ കുടുംബത്തിനെ പരിപാലിക്കുന്ന ഇരുപത്തി നാല് മണിക്കൂർ നീളുന്ന ജോലി. ഒരു നേരത്തെ ആഹാരം. വസ്ത്രവും ആഹാരവും ആവശ്യപ്പെട്ടാൽ കൊടിയ പീഡനം. മാനസികവും ശാരീരികവുമായി നിരവധി തവണ പീഡിപ്പിച്ചിരുന്നതായി ഇവർ പറയുന്നു. പലപ്പോഴും ആത്മഹത്യയ്ക്ക് ആലോചിച്ചതായി വീട്ടമ്മ.
രണ്ട് വർഷമായി ബന്ധുക്കൾക്ക് ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. വളരെ സാഹസികമായാണ് കഴിഞ്ഞദിവസം മകനുമായി വീട്ടമ്മയ്ക്ക് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും ബന്ധുക്കളും പ്രവാസി മലയാളി ഫെഡറേഷനും പരാതി നൽകി.