പത്തനംതിട്ട ആങ്ങമൂഴി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ ഭാഗികമായി തുറന്നു. വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കലക്ടർക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നൽകിയിരുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെ മൂന്നാം നമ്പർ ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. പതിനഞ്ചായിരം ക്യുബിക് മീറ്റർ വെള്ളം തുറന്ന് വിട്ടു. മൂഴിയാറിൽ നിന്നും 13 കിലോമീറ്റർ അകലെയുള്ള ആങ്ങമൂഴിയിൽ വെള്ളമെത്തിയപ്പോൾ മണിക്കൂറുകൾ പിന്നിട്ടിരുന്നു. പലയിടത്തും മാലിന്യത്താൽ ഒഴുക്ക് നിലച്ച സാഹചര്യമായിരുന്നു. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളം ആങ്ങമൂഴി കേന്ദ്രീകരിച്ചായിരുന്നു. ആറിലെ നീരൊഴുക്ക് നിലച്ചതോടെ നദി പൂർണമായും മാലിന്യം നിറഞ്ഞതായി മാറി. മാലിന്യം ഒഴുക്കിക്കളയുന്നതിനൊപ്പം പ്രദേശവാസികൾക്ക് കുടിവെള്ളം ഉറപ്പാക്കണമെന്നായിരുന്നു പഞ്ചായത്തിന്റെ ആവശ്യം. ഡാമുകളിൽ ജലം കുറവായതിനാൽ ഇടവേളകളിലായിരിക്കും ഡാം തുറക്കുന്നത്.
തുറന്ന് വിടാനുള്ള വെള്ളം അണക്കെട്ടിൽ സംഭരിക്കുന്നതിനായി ശബരിഗിരി പദ്ധതിയിൽ കഴിഞ്ഞദിവസം വൈകിട്ടോടെ ഉൽപാദനം ഉയർത്തിയിരുന്നു. വൈദ്യുതോൽപാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം മൂഴിയാർ അണക്കെട്ടിൽ തടഞ്ഞ് നിർത്തി പവർ ടണൽ വഴി സീതത്തോട്ടിൽ എത്തിച്ചാണ് കക്കാട് പദ്ധതിയുടെ പ്രവർത്തനം.