വിഴിഞ്ഞം തുറമുഖത്തിന്റെ ജെട്ടിയുടെ നിർമാണം അടുത്തമാസം തുടങ്ങും. ഇതിനുള്ള യന്ത്രസാമഗ്രികൾ ഉടനെത്തും. പദ്ധതിപ്രദേശത്തെ ഡ്രജിങ്ങും പുലിമുട്ടുനിർമാണവും അതിവേഗം പുരോഗമിക്കുകയാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ കരഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ അടുത്തമാസം തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പ്. കപ്പൽ അടുപ്പിക്കുന്നതിനുള്ള ജെട്ടിയുടെ നിർമാണമാണ് ആദ്യം. പൈലിങ്ങിനായി കടലിനടിത്തട്ട് കുഴിക്കുന്നതിനുള്ള കൂറ്റൻ യന്ത്രങ്ങൾ ഉടൻ പദ്ധതി പ്രദേശത്ത് എത്തും. ഡ്രജ് ചെയ്തെടുക്കുന്ന മണ്ണ് മഴക്കാലത്ത് കടലിലേക്ക് തിരികെ ഒലിച്ചിറങ്ങാതിരിക്കുന്നതിന് പുലിമുട്ടിന്റെ മധ്യഭാഗത്തുനിന്ന് സംരക്ഷണകല്ലുമതിൽ നിർമിക്കുന്ന ജോലിയും പുരോഗമിക്കുന്നു.
150 മീറ്ററോളം നീളത്തിൽ ഇതിനകം കല്ലുമതിൽ നിർമിച്ചുകഴിഞ്ഞു. പുലിമുട്ടിന്റെ നീളം 600 മീറ്ററും പിന്നിട്ടു. മൂന്ന് കിലോമീറ്ററാണ് പ്രധാനപുലിമുട്ടിന്റെ നീളം. കടലിൽ ഇരുപത് മീറ്ററിലേഴെ ആഴമുള്ള ഭാഗത്താണ് ഇപ്പോൾ പുലിമുട്ട് നിർമാണം നടക്കുന്നത്. കാലവർഷമെത്തും മുമ്പ് ക്വീവാളിന്റെ നിർമാണവും ആരംഭിക്കും.