സ്്കൂൾ കലോൽസവ വിധിനിർണ്ണയത്തിലെ അഴിമതി തടയണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. തിരുവനന്തപുരത്തെ പ്രമുഖ നൃത്ത അധ്യാപകരാണ് പരാതി നൽകിയത്. നൃത്ത ഇനങ്ങളിലെ വിധി നിർണ്ണയത്തെ സ്വാധീനിക്കാൻ വൻതോതില്‍ പണം കൈമാറപ്പെടുന്നുവെന്നാണ് ആരോപണം.
കലോൽസവത്തിൽ നൃത്ത ഇനങ്ങളുടെ വിധി നിർണ്ണയമാണ് ഏറ്റവും വലിയവിവാദങ്ങൾക്ക് ഇടയാക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കേരള നടനം , നാടോടി നൃത്തം ഇങ്ങനെ ഗ്്ളാമർ ഇനങ്ങളെന്ന് അറിയപ്പെടുന്ന നൃത്ത മത്സരങ്ങളെ സംബന്ധിച്ചാണ് പരാതികളേറെയും. വൻഅഴിമതിയാണ് വിധിനിർണ്ണയത്തിലെന്ന പരാതി ഇത്തവണ വിജിലൻസിന് മുന്നിലും എത്തിയിരിക്കുകയാണ്. വിധികർത്താക്കളെ തിരഞ്ഞെടുക്കുന്ന രീതിയെയും പരിചയ സമ്പന്നാരായ അധ്യാപകർ എതിർക്കുകയാണ്.
അപ്പീൽ സമ്പ്രദായം അപ്പാടെ മാറ്റണം, യോഗ്യതയും പരിചയ സമ്പത്തും ഉള്ളവരെ മാത്രം വിധി കർത്താക്കളാക്കണം തുടങ്ങിയ ആവശ്യങ്ങൾ നൃത്ത രംഗത്തെ വിദഗ്ധർ മുന്നോട്ട് വെക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിധികർത്താക്കളെ കൊണ്ടു വരുന്നത് ഒഴിവാക്കി കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരെ കണ്ടെത്തണമെന്നാണ് മറ്റൊരു നിർദ്ദേശം. ഇക്കാര്യങ്ങൾ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുമ്പോഴും , ഇത്തവണത്തെ സംസ്ഥാന കലോൽസവത്തിൽ എത്രകണ്ട് നടപ്പാകും എന്നതിൽ ഉറപ്പില്ല