ശുദ്ധജലത്തിനായി ജനങ്ങൾ അലയുമ്പോൾ കുടിവെള്ള ഉറവിടത്തിൽ പതിവായി മാലിന്യം തള്ളുന്നതായി പരാതി. പമ്പാനദിയിലെ പെരിങ്ങര തോമാടി കടവിലാണ് എല്ലിൻ കക്ഷണവും ഇറച്ചിമാലിന്യവും പ്രത്യക്ഷപ്പെടുന്നത്. ജലക്ഷാമം ബാധിക്കാതിരുന്ന പ്രദേശത്തെ നിരവധി കുടുംബങ്ങൾ ഇതോടെ ആശങ്കയിലാണ്.
പമ്പയിൽ മാലിന്യമെത്ര കൂടിയെന്ന് കണക്കുകൾ വന്നാലും പെരിങ്ങരക്കാർക്ക് അന്നും ഇന്നും പമ്പ തന്നെയാണ് ശുദ്ധജല ഉറവിടം. തോമാടി കടവിന് സമീപത്തെ നൂറിലധികം കുടുംബങ്ങൾ ഇത്തവണയും വേനലിന്റെ കാഠിന്യമറിഞ്ഞില്ല. പമ്പയിൽ നിന്ന് ശേഖരിക്കുന്ന ജലം ചൂടാക്കിയാൽ ശുദ്ധജലമായി ഉപയോഗിക്കാനാകുമായിരുന്നു. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും സുഭിക്ഷമായി ജലം ലഭിക്കും. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ തോമാടി കടവിൽ കണ്ട മനുഷ്യവിസർജ്യവും എല്ലിൻ കക്ഷണവും നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. കുടിവെള്ളം മുട്ടിക്കുന്നതിനായി ചിലർ ബോധപൂർവം പമ്പയെ മലിനപ്പെടുത്തുന്നുവെന്നാണ് ഇവരുടെ സംശയം.
മറ്റിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന എല്ലിൻ കക്ഷണമുൾപ്പെടെ രാത്രികാലങ്ങളിൽ നദിയിൽ നിക്ഷേപിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. പരാതി പതിവായിട്ടും വിഷയത്തിൽ ഇടപെടാൻ പഞ്ചായത്ത് അധികൃതരോ ജലവകുപ്പ് ഉദ്യോഗസ്ഥരോ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.