പത്തനംതിട്ട ചെറുകോൽപ്പുഴ കഥകളി മേളയ്ക്ക് തിരിതെളിഞ്ഞു. ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഒരാഴ്ചത്തെ മേള സംഘടിപ്പിച്ചിട്ടുള്ളത്. പ്രമുഖ കലാകാരൻമാരുടെ കഥകളി അവതരണത്തിനൊപ്പം കുട്ടികളുടെ അരങ്ങേറ്റവും മേളയുടെ ഭാഗമാണ്.
പമ്പാ മണൽപ്പുറത്ത് ഇനിയുള്ള ഒരാഴ്ചക്കാലം കഥകളിയുടെ കേളികൊട്ടുയരും. രാവണോൽഭവവും ലങ്കാദഹനവും നളദമയന്തിക്കഥയും മുദ്രകളിലൂടെ ആസ്വാദകരിലേയ്ക്കെത്തും. വൈകുന്നേരങ്ങളിൽ പമ്പയുടെ കരയിലെ തണുത്ത കാറ്റേറ്റ് കഥകളി ആസ്വദിക്കാനുള്ള അവസരം.
കലാമണ്ഡലം പ്രതിഭകളായ രാമചന്ദ്രനുണ്ണിത്താൻ ദേവദാസ് ഹരിപ്പാട് ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദിവസവും അരങ്ങുണരുന്നത്. കഥകളി രംഗത്ത് അപൂർവമായി അവതരിപ്പിക്കുന്ന ചുവന്ന താടി പുറപ്പാടോടെയാണ് ആദ്യദിനത്തിൽ കളിയരങ്ങുണർന്നത്.
അയിരൂർ കഥകളി പഠനകേന്ദ്രം പാരമ്പര്യ കലകളുടെ ചെണ്ട തായമ്പക തുടങ്ങിയ വാദ്യോപകരണങ്ങളും പരിശീലിപ്പിക്കുന്നുണ്ട്. ഇവയുടെ അരങ്ങേറ്റവും മേളയുടെ ഭാഗമായി നടക്കും.
ഹൈസ്കൂൾ വിദ്യാർഥികൾക്കായി കഥകളി ആസ്വാദന കളരിയും മൺമറഞ്ഞ കഥകളി ആചാര്യൻമാരുടെ സ്മരണ പുതുക്കലും മേളയുടെ ഭാഗമാണ്. നിരവധി സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾക്കാണ് പഠന കളരിയിൽ പങ്കെടുക്കാനുള്ള അവസരം.
തുടർച്ചയായ പത്താം വർഷമാണ് മേള സംഘടിപ്പിക്കുന്നത്. സമീപജില്ലകളിൽ നിന്ന് നിരവധിയാളുകൾ മേള ആസ്വദിക്കാനെത്താറുണ്ട്. താമസസൗകര്യമുൾപ്പെടെ മികച്ച ഒരുക്കങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്.