പത്തനംതിട്ട സീതത്തോടിൽ കക്കാട്ടാറിലെ തടയണയുടെ നിർമാണം പൂർത്തിയായി. ഭയങ്കരാമുടി ജലവിതരണ പദ്ധതിയുടെ ശേഷി കൂട്ടുന്നതിന്റെ ഭാഗമായാണ് ഉറുമ്പിനി തടയണ നിർമിച്ചത്. ആദിവാസികളുൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും.
ഉറുമ്പിനി വെളളച്ചാട്ടത്തിന് സമീപം പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്താണ് 27 മീറ്റർ നീളത്തിൽ ചെക്ക് ഡാം നിർമിച്ചത്. പുതിയ ഡാമിന്റെ സഹായത്തിൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വെള്ളം തടഞ്ഞ് നിർത്താനാവും. ഡാമിന്റെ ഇരുഭാഗത്തുമായി തടികൊണ്ടുള്ള ഷട്ടർ നിർമിച്ചാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. നിർമാണം പൂർത്തിയായതോടെ ഭയങ്കരാമുടി ജലവിതരണ പദ്ധതിയുടെ പമ്പിങ്ങിനായുള്ള കിണറിലെ ജലനിരപ്പും ക്രമാമീതമായി ഉയർന്നു. മുടക്കം കൂടാതെ പമ്പിങ് നടത്തുന്നതിന് കഴിയും. ജലവിതരണം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാകും.
ഭയങ്കരാമുടി ആദിവാസി കോളനിയിലുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കിണറ്റിലെ ജലനിരപ്പ് ഉയർന്നതോടെ പമ്പിങ് സുഗമമായി. ജലസാന്നിധ്യം കണക്കിലെടുത്ത് പമ്പിങ് സമയം കൂട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ 50 ദിവസം കൊണ്ടാണ് പണികൾ പൂർത്തിയാക്കിയത്.