നെയ്യാറ്റിൻകരയിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മർദനം. സമാന്തര സർവീസ് നടത്തുന്ന പത്തിലേറെപ്പേരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയവാഹനവും അക്രമികൾ തകർത്തു.
മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് നെയ്യാറ്റിൻകരയിൽ സമാന്തര സർവീസിനെതിരെ നടപടി കർശനമാക്കിയതിന് പിന്നാലെയാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശങ്കരപ്പിള്ള, അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഫിറോസ് , ബിജു എന്നിവർക്കാണ് പരുക്കേറ്റത്.വാഹനപരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. തടിക്കഷണം കൊണ്ട് തലയിൽ അടിയേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമികൾക്കെതിരെ കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്റെ നല്ലൊരുപങ്ക് സമാന്തര സർവീസുകാർ കൊണ്ടുപോകുന്നത് നേരത്തെ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കെ.എസ്.ആർ.ടി സ്റ്റേഷന് തൊട്ടുമുമ്പിൽ സകലനിയമങ്ങളും ലംഘിച്ചായിരുന്നു സമാന്തരസർവീസുകാരുടെ പ്രവർത്തനം. സമാന്തരവാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ സഹിതം പരാതി നൽകിയിട്ടും ഏറെനാൾ പൊലീസ് നടപടി ഉണ്ടായരുന്നില്ല.