ഭക്തിനിർഭരമായ പൂരത്തോടെ ആറൻമുള പാർഥസാരഥി ക്ഷേത്രോൽസവത്തിന് സമാപനമായി. ഉത്തരകേരളത്തിലെ ഉൽസവ മുഖമുദ്രയായ പൂരം ആദ്യമായാണ് ആറൻമുളയിൽ നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വന്തമായുള്ള ഏഴ് ആനകളെ അണിനിരത്തിയായിരുന്നു പൂരം. തിരുവല്ല രാജീവ് കൃഷ്ണന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം പൂരത്തിന് താളം തീർത്തു.
പാറമേക്കാവിൽ നിന്നുള്ള നാൽപ്പതിലധികം കലാകാരൻമാരുടെ നേതൃത്വത്തിലായിരുന്നു കുടമാറ്റം.വഞ്ചിപ്പാട്ടും വള്ളസദ്യയും ഉത്രട്ടാതി ജലമേളയും ആറൻമുളക്കാർക്ക് പരിചിതമാണെങ്കിലും ആദ്യമായാണ് പൂരം സംഘടിപ്പിച്ചത്. പൂരവും ഉൽസവ സമാപനത്തിന്റെ ഭാഗമായുള്ള ആറാട്ട് ചടങ്ങുകൾക്കും ആയിരങ്ങളാണ് സാക്ഷിയായത്.