തിരുവനന്തപുരം ബാലരാമപുരം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കംപ്യൂട്ടർലാബ് തകർത്ത് പരീക്ഷാ രേഖകളടങ്ങിയ ലാപ്ടോപ് അക്രമികൾ മോഷ്ടിച്ചു. ബാലരാമപുരം പൊലീസ് സ്റ്റേഷന് 50 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്.
പ്രീപ്രൈമറി മുതൽ പ്ലസ് ടുവരെ 1300ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്നത്. മൂന്ന് വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് അക്രമികൾ സ്കൂളിനുള്ളിൽ കടന്നത്. കംപ്യൂട്ടർ ലാബുകളും സ്റ്റാഫ് റൂമുകളും അടിച്ചുതകർത്ത നിലയിലാണ്. പരീക്ഷാരേഖകൾ അടങ്ങിയ ലാപ്ടോപ് മോഷണം പോയി. സ്റ്റാഫ് റൂമിലെ അലമാരകൾ കുത്തിത്തുറന്ന് പരീക്ഷാപേപ്പറുകളും മറ്റുരേഖകളും വലിച്ചെറിഞ്ഞു. സ്കൂളിൽ അതിക്രമം കാണിച്ചവരെ പിടികൂടാൻ ആഭ്യന്തരവകുപ്പ് അടിയന്തരനടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.