ഹൃദ്രോഗികൾക്ക് ആശ്വാസമായി തിരുവല്ല ബസ് ടെർമിനലിൽ സ്ഥാപിച്ച എഇഡി മെഷിൻ മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ഹൃദ്രോഗബാധയാൽ കുഴഞ്ഞുവീഴുന്ന രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് ഇലക്ട്രിക്ക് ഷോക്ക് നൽകാൻ കഴിയുന്ന ഉപകരണമാണ് ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ. പുഷ്പഗിരി ഹാർട്ട് ഇൻസ്റ്റിറ്റൂട്ടും ജോയ് ആലുക്കാസ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഹാൻഡ് ടു ഹാർട്ട് ക്യാംപയിന്റെ ഭാഗമായാണ് മെഷിൻ സ്ഥാപിച്ചത്. ഹൃദ്രോഗബാധമൂലം കുഴഞ്ഞു വീഴുന്ന ഒരാളിൽ ഹൃദയമിടിപ്പ് നിൽക്കുകയോ വേഗത കൂടുകയോ ആണ് ഉണ്ടാകുന്നത്. ഇലക്ട്രിക് ഷോക്ക് നൽകുന്നതിലൂടെ ഹൃദയമിടിപ്പ് സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാൻ കഴിയും. ആർക്കും അനായാസം ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഉപകരണം പൊതുസ്ഥലങ്ങളിൽ ഏറെ പ്രയോജനകരമാണ്. രണ്ട് ലക്ഷം രൂപയാണ് വില.
എംസി റോഡിനോട് ചേർന്നുള്ള പ്രധാന ബസ് സ്റ്റേഷനിൽ മെഷിൻ സ്ഥാപിച്ചിരിക്കുന്നതിലൂടെ നിരവധിയാളുകളിലേയ്ക്ക് ഇതിന്റെ പ്രയോജനമെത്തിക്കുവാൻ കഴിയും. അടിയന്തരഘട്ടങ്ങളിൽ ചികിൽസ നൽകാൻ കെഎസ്ആർടിസി ജീവനക്കാരുൾപ്പെടെ എഴുപതിലധികം തിരുവല്ലക്കാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്.