സിപിഎമ്മിനെതിരെ സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൻറെ പ്രവർത്തന റിപ്പോർട്ട് സിപിഎമ്മിനെതിരെയും പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരയെും രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. സര്‍ക്കാരിന്‍റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്ന നടപടിയാണെന്ന് സിപിഎമ്മിന്‍റേത് എന്നാണ് വിമര്‍ശനം. സിപിഐ മന്ത്രിമാര്‍ സ്വന്തം വകുപ്പുകളില്‍ സിപിഎമ്മിന്‍റെ കൈകടത്തലിന് നിന്നു കൊടുക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു.
ഒട്ടേറെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്തെങ്കിലും ഇതിന്‍റെ നിറം കെടുത്തുന്ന നടപടികളാണ് സര്‍ക്കാരിന്‍റെ നേതൃത്വം സിപിഎം കൈക്കൊള്ളുന്നത്.മൂന്നാറിലെ ഭൂമി വിഷയം, ലോ അക്കാദമി, അതിരപ്പള്ളി, മാവോയിസ്റ്റ് വിഷയങ്ങളില്‍ സിപിഎമ്മിന്‍റെ നിലപാടുകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. യുഡിഎഫ് നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും പൊതുനിലപാടിന് എതിരാണ് സിപിഎമ്മിന്‍റേത്. കെ.എം.മാണിയ്ക്കും, കെ.ബാബുവിന്ും എതിരായ അഴിമതി കേസുകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. കെ.എം.മാണിയെ കുറ്റവിമുക്തനാക്കി അതിലൂടെ മുന്നണിയിലെടുക്കാനാണ് സിപിഎം ശ്രമം. എല്‍ഡിഎഫിന്‍റെ പൊതു താല്‍പര്യത്തിനും രാഷ്ട്രീയ സദാചാരത്തിനും നിരക്കാത്ത ചിന്തയാണ് സിപിഎമ്മിനും പിണറായി വിജയനുമുള്ളത്.
പിണറായി വിജയന്‍ പലപ്പോഴും സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. യുഡിഎഫില്‍ നിന്നും പുറത്തുപോയ കേരളാ കോണ്‍ഗ്രസ് ഏതെങ്കിലും തീരത്ത് അടുക്കാനായി അനാഥ പ്രേതം പോലെ ഒഴുകി നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരിഹസിക്കുന്നു. ജില്ലയില്‍ ഇടതിന് കാര്യമായ നേട്ടുമുണ്ടാക്കാന്‍ കഴിയാത്തത് സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. അതേസമയംപാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. ഒാഖി ദുരന്തമുണ്ടായപ്പോള്‍ റവന്യുമന്ത്രി സ്ഥലത്തെത്താന്‍ വൈകിയത് ഗുരുതരമായ വീഴ്ചയാണ്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാരില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് ഒന്നുമല്ലാതായിപ്പോയി. വനംമന്ത്രി മിക്കപ്പോഴും വനത്തില്‍ തന്നെയാണെന്നും അംഗങ്ങള്‍ പരിഹസിച്ചു.