മകരവിളക്ക് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളായ വിളക്കിനെഴുന്നള്ളത്തിനും കളമെഴുത്തും പാട്ടിനും സമാപനം. മകരസംക്രമ ദിവസം മുതൽ അഞ്ചുദിവസമായിരുന്നു കളമെഴുത്തും പാട്ടും വിളക്കിനഴുന്നള്ളത്തും നടന്നത്.
മണിമണ്ഡപത്തിൽ കഴിഞ്ഞ അഞ്ചുദിവസവും അയ്യപ്പന്റെ വിവിധഭാവങ്ങൾ കളത്തിൽ വരച്ചു.അരിപ്പൊടി, മഞ്ഞൾപ്പൊടി, വാകപ്പൊടി, ഉമിക്കരി എന്നിവയാണ് വിവിധ നിറങ്ങൾക്കുപയോഗിച്ചത്. കളമെഴുതിയതും പാട്ടുപാടിയതും റാന്നി കുന്നയ്ക്കാട്ട് കുറുപ്പൻമാർ. അത്താഴപൂജയ്ക്ക് ശേഷമായിരുന്നു വിളക്കിനെഴുന്നള്ളത്ത്. ആദ്യനാലുദിവസവും പതിനെട്ടാം പടിവരെ ആയിരുന്നു എുന്നള്ളത്ത്. അഞ്ചാംദിവസം അത് ശരംകുത്തിവരെ നീണ്ടു. തുടർന്ന് തിരിച്ചെഴുന്നള്ളത്ത്. നാളെ നടയടക്കും. ശനിയാഴ്ച രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം.