സംസ്ഥാനത്ത് വൻകിട ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിക്രമങ്ങളെല്ലാം പാലിച്ച് അനുമതി നൽകിയ പദ്ധതികളെ എതിർക്കുന്നത് ശരിയല്ല. അനാവശ്യ ആശങ്കകളും എതിർപ്പുകളും സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പേര് പരാമർശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം. വിവാദങ്ങളും ആശങ്കകളും ഉയരുമ്പോൾ അത് പരിശോധിക്കാൻ ബന്ധപ്പെട്ട സമിതികളെ നിയോഗിക്കാറുണ്ട്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിയ ശേഷം പദ്ധതിയെ എതിർക്കുന്നത് ശരിയല്ല.
ഒട്ടേറെ പ്രശ്നങ്ങൾ ഉള്ളതിനാൽ വൻകിട ജലവൈദ്യുത പദ്ധതികൾ സാധ്യമാകാത്ത സാഹചര്യമാണുള്ളത്. നിശ്ചിത ചതുരശ്ര അടിയിലധികമുള്ള വീട് നിർമിക്കുന്നവർ സൗരോർജ വൈദ്യുതി സംവിധാനമൊരുക്കണമെന്ന നിർബന്ധന പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പമ്പാനദിയിലെ പെരുന്തേനരുവിയിൽ പ്രവർത്തനം ആരംഭിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.