തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ചോർന്നൊലിച്ച് രോഗികൾ ദുരിതത്തിൽ. സ്ത്രീകളുടെ ഓർത്തോ വാർഡാണ് മഴയത്ത് വെള്ളക്കെട്ടായി മാറുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ പോലും കഴിയുന്നത് നനഞ്ഞ് കുതിർന്ന കിടക്കയിൽ.
പുറത്ത് പെയ്യുന്ന പെരുമഴയുടെ അതേ ശക്തിയിൽ വെള്ളം ആശുപത്രിക്കുള്ളിലും വീഴും. ബക്കറ്റുകൾ നിറഞ്ഞ് കവിഞ്ഞ് ഞൊടിയിടയിൽ മെഡിക്കൽ കോളജിലെ സ്ത്രീകളുടെ ഓർത്തോ വാർഡ് വെള്ളക്കെട്ടായി മാറും.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളയെടക്കം കൊണ്ടുപോകുന്നത് ഈ വെള്ളക്കെട്ടിലൂടെയാണ്. വരാന്തയിൽ പോലും വെള്ളം നിറയുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം ഒറ്റകിടക്കയിൽ കഴിഞ്ഞ് കൂടണം. ഗതികെടുമ്പോൾ കൂട്ടിരിപ്പുകാർ തന്നെയാണ് വെള്ളം തൂത്ത് മാറ്റുന്നത്.
മേൽക്കൂര പൊട്ടിയതാണ് ചോർച്ചയ്ക്ക് കാരണം. പക്ഷെ മാസങ്ങളായിട്ടും സംസ്ഥാനത്തെ ഏറ്റവും പ്രധാന ചികിത്സാലയത്തിന്റെ ദയനീയാവസ്ഥ ആരും കണ്ടില്ലെന്ന് നടിക്കുന്നു.