തിരുവനന്തപുരം ചിറയിൻകീഴിലെ മുതലപ്പൊഴി ഹാർബർ അപകട മുനമ്പായി മാറിയതോടെ കടുത്ത ആശങ്കയിലാണ് മൽസ്യത്തൊഴിലാളികൾ. അപകട ഭീതിമൂലം മുതലപ്പൊഴിയിൽ നിന്ന് കടലിൽ പോകാൻ മടിക്കുകയാണ് ഭൂരിഭാഗം തൊഴിലാളികളും. ശാന്തമായ കാലാവസ്ഥയിൽ പോലും അപ്രതീക്ഷിതമായി അപകടമുണ്ടാകുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. കടലിൽ പോയി മീൻ പിടിച്ച് മാത്രം ജീവിക്കുന്നവരാണ് ഇവർ.
ഈ പണി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോൾ ഉള്ള് നടുങ്ങുന്ന പേടിയോടെയാണ് കടൽ യാത്ര. കാറും കോളം നിറഞ്ഞ കാലാവസ്ഥയിലാണ് സാധാരണയായി അപകടങ്ങൾ സംഭവിക്കുന്നതെങ്കിൽ ശാന്തമായി കിടക്കുന്ന ദിവസങ്ങളിൽ പോലും വള്ളവും ബോട്ടും മറിയുന്നൂവെന്നതാണ് മുതലപ്പൊഴിയുടെ ചരിത്രം. ഒരു പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് രൂപയുടെ വള്ളങ്ങളും ബോട്ടുകളുമാണ് ഇവിടെ ഇടിച്ച് തകർന്നത്.